Wednesday, December 31, 2008

വിട പറയും മുന്‍പേ.

സമയം സന്ധ്യ കഴിഞ്ഞു. പ്രാര്‍ഥനക്കായി ഞങ്ങളുടെ പള്ളിയിലെ മണി മുഴങ്ങുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാതെ 2008 എന്നന്നേക്കുമായി വിടപറയാന്‍ ഒരുങ്ങുന്നു. ആകെക്കൂടെ മനസ്സിലൊരു പ്രയാസം. അമ്മ വന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന തുടങ്ങി. ഞാനും കൂട്ടത്തില്‍ പ്രാര്‍ഥനക്കായി ഇരുന്നു. കഴിഞ്ഞവര്‍ഷം എനിക്കുണ്ടായ സന്തോഷങ്ങളും, ദുഃഖങ്ങളുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഓരോന്നും ഒരു സിനിമയിലെ രംഗങ്ങള്‍പോലെ മനസ്സിലൂടെ കടന്നുപോയി. ദുഃഖകരമായ അനുഭവങ്ങള്‍ ഓരോന്നും മനസ്സിലൂടെ കയറിയിറങ്ങി. പലരുടേയും വേര്‍പാട്, പരിചിതരുടെ രോഗങ്ങള്‍, കൂട്ടുകാരുടെ സാമ്പത്തിക പ്രതിസന്ധികള്‍,സ്വന്ത ജീവിതത്തിലുണ്ടായ പല പ്രശ്നങ്ങള്‍ അങ്ങനെ പലതും. മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വിങ്ങല്‍. സന്തോഷകരമായ അനുഭവങ്ങള്‍ മനസ്സിന് അല്‍പ്പം ആശ്വാസം നല്‍കി. എന്റെ വിവാഹം, പുതിയ സുഹൃത്തുക്കള്‍ , ബ്ലോഗിലേക്കുള്ള കടന്നുവരവ്, അതുവഴി കിട്ടിയ ഒരുപറ്റം സ്നേഹിതര്‍ അങ്ങനെ ഒരുപാട്. പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് സന്തോഷകരമായ അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകുമ്പോള്‍ അത് ഒരിക്കലും അവസാനിക്കരുതേ എന്ന്, എന്നാല്‍ ആ സമയത്തെ നമുക്ക് പിടിച്ചുനിര്‍ത്താനാവില്ലല്ലോ. ഇതിനോടനുബന്ധിച്ച് എവിടെയോ വായിച്ച ഒരു കഥ ഞാനോര്‍ക്കുന്നു. ഒരു രാജാവ്,അദ്ദേഹത്തിന്റെ കയ്യില്‍ ഒരു മുദ്രമോതിരമുണ്ടായിരുന്നു,സന്തോഷം വന്നാലും സന്താപം വന്നാലും ,പ്രശ്നങ്ങള്‍ വന്നാലും,പ്രതിസന്ധി വന്നാലും എല്ലാം അദ്ദേഹം ആ മോതിരത്തിലേക്ക് നോക്കും. ആ മോതിരത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു “ഇതും കടന്നുപോകും”.നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ട്, പ്രശ്നങ്ങളുണ്ട്,സന്തോഷങ്ങളുണ്ട്, സന്താപങ്ങളുണ്ട്, പക്ഷേ അതെല്ലാം കടന്നുപോകും എന്ന് ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.സമയം ഒരിക്കലും ആര്‍ക്കുവേണ്ടിയും,ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് കടന്നുപൊയ്ക്കോണ്ടിരിക്കുന്ന2008 നെ നന്ദിയോടെ നമുക്ക് യാത്രയയ്ക്കാം. പുതിയ വര്‍ഷത്തെ സന്തോഷത്തോടെ വരവേല്‍ക്കാം. സമയത്തെപ്പോലെ വിലയേറിയതായി ഒന്നും നമ്മുടെ ജീവിതത്തിലില്ല എന്ന് മനസ്സിലാക്കി പുതിയ വര്‍ഷത്തില്‍ നമുക്ക് ലഭിക്കുന്ന ഒരോ നിമിഷവും നമ്മുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളാണെന്ന തിരിച്ചറിഞ്ഞ് നല്ലകാര്യങ്ങള്‍ക്കായി അത് വിനിയോഗിക്കാം.

പുതിയ വര്‍ഷം എല്ലാവര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റേയും നാളുകളാകട്ടെ എന്നാശംസിക്കുന്നു.

Monday, December 1, 2008

മരങ്ങളുടെ സ്വപ്നം

പ്രിയപ്പെട്ടവരേ വളരെ ആഗ്രഹത്തോടെയും, ആകാംക്ഷയോടെയും കാത്തിരുന്ന ഒരു ജോലിയാണ് എനിക്ക് നഷ്ട്മായത്. വളരെയധികം നിരാശയിലിരുന്ന ഞാന്‍ആ സമയത്താണ് ‘ജീവിത വിജയം‘എന്ന ഒരു ബുക്ക് വായിക്കാന്‍ ഇടയായത്.അതിലെ ഒരു കഥ എനിക്ക് വളരെ ഇഷ്ടമാ‍യി. ആ സമയത്ത് എനിക്കുവേണ്ടി മാത്രം എഴുതിയതു പോലെ തോന്നി എനിക്ക് അത്. ആ കഥ ഇവിടെ ഒന്നു കുറിക്കട്ടെ.

ഒരു മലമുകളില്‍ മൂന്ന് വ്രക്ഷങ്ങള്‍ ഉണ്ടായിരുന്നു. നിലാവുള്ള ഒരു രാത്രിയില്‍ അവര്‍ മൂവരും തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍‍ പരസ്പ്പരം പങ്ക് വെക്കാന്‍‍ തുടങ്ങി. അതില്‍‍ ആദ്യത്തെ മരം പറഞ്ഞു, എനിക്ക് സ്വര്‍ണ്ണാഭരണങ്ങളോടും രത്നങ്ങളോടും ഒക്കെ ഒരുപാട് ഇഷ്ട്മാണ് അതുകൊണ്ട് ഒരു വലിയ സ്വര്‍ണ്ണാഭരണ ചെപ്പാകണമെന്നാണ് എന്റെ ആഗ്രഹം.അപ്പോള്‍ എല്ലായ്പ്പോഴും എനിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ നിധിയുടെ സൂക്ഷിപ്പുകാരനാകമല്ലോ!!.
രണ്ടാമത്തെ മരം പറഞ്ഞു എന്റെ ആഗ്രഹം കരകാണാക്കടലിലൂടെ യാത്ര ചെയ്യുന്ന ഒരു കൂറ്റന്‍ കപ്പലായി മാറി രാജാക്കന്മാരേയും, ചക്രവര്‍ത്തിമാരേയും കൊണ്ട് യാത്രചെയ്യണമെന്നാണ്. ഇതെല്ലാം കേട്ട മൂന്നാമത്തെ മരം പറഞ്ഞു എന്റെ സ്വപ്നം മറ്റൊന്നാണ് എനിക്ക് ഈ മലമുകളില്‍‍ നിന്ന് മാറാന്‍ ഒരു ആഗ്രഹവുമില്ല. ഈ മലമുകളില്‍ നിന്ന് എനിക്ക് ലോകത്തിലേക്കും ഏറ്റവും വലിയ മരമായി മാറിയാല്‍ എല്ലാ മനുഷ്യരും എന്നെ നോക്കുവാന്‍ ഇടയാകും,അങ്ങനെ എന്നെ നോക്കുമ്പോള്‍‍ അവരുടെ ചിന്തകള്‍ ദൈവത്തിലേക്ക് ഉയരണമെന്നാണ് എന്റെ ആഗ്രഹം. നാളുകള്‍ കടന്നുപോയി,വര്‍ഷങ്ങള്‍ മാറി മാറി വന്നു.ഒരു ദിവസം മരംവെട്ടുകാരായ മൂന്നുപേര്‍ ആ മലമുകളില്‍ എത്തി. അവരില്‍ ഒന്നാമത്തെ ആള്‍ ആദ്യത്തെ മരത്തിന്റെ അടുക്കലെത്തി അത് വെട്ടിമുറിച്ചു. അപ്പോള്‍ ആ മരം സ്വയം പറഞ്ഞു 'എന്തൊരു ഭാഗ്യം ഞാനുടനെ ഒരു സ്വര്‍ണ്ണചെപ്പായി മാറും'. രണ്ടാമത്തെ മരംവെട്ടുകാരന്‍ വന്ന് രണ്ടാമത്തെ മരവും മുറിച്ചിട്ടു. അപ്പോള്‍ രണ്ടാമത്തെ മരവും സ്വയം പറഞ്ഞു 'ഞാനിപ്പോള്‍ ഒരു കൂറ്റന്‍ കപ്പലായി മാറാന്‍ പോവുകയാണ്'. അടുത്തയാള്‍ മൂന്നാമത്തെ മരത്തിന്റെ അടുത്തെത്തിയപ്പോള്‍ ആ മരം ആകെ ദുഃഖത്തിലായി. ആരുമാരും തന്നെ മുറിക്കരുതേ എന്നാ‍യിരുന്നല്ലോ ആ മരത്തിന്റെ ആഗ്രഹം. ഏതായാലും ആ മരം വെട്ടുകാരന്‍ ആ മരവും വെട്ടി താഴെ ഇട്ടു.
ആദ്യത്തെ മരത്തിന്റെ പ്രധാന ഭാഗം ഒരു ആശാരിയുടെ കയ്യിലെത്തി. അദ്ദേഹം അതുകൊണ്ട് ഒരു പുല്‍ത്തൊട്ടിയുണ്ടാക്കി. സ്വര്‍ണ്ണാഭരണ ചെപ്പായി മാറാന്‍ കൊതിച്ച ആദ്യത്തെ മരത്തിന്റെ സ്വപ്നം അതോടെ അവസാനിച്ചു. എന്നാല്‍ രണ്ടാമത്തെ മരം ഒരു ഷിപ്പ് യാര്‍ഡില്‍ തന്നെയാണ് എത്തിയത്. എന്നാല്‍ അവിടെഒരു കൂറ്റന്‍ കപ്പല്‍ നിര്‍മ്മിക്കുന്നതിനു പകരമൊരു ചെറിയ വഞ്ചിയാണ് ആ മരത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തത്.അങ്ങനെ ആ മരത്തിന്റേയും ആഗ്രഹം സാധിച്ചില്ല. മൂന്നാമത്തെ മരം മുറിച്ചെടുത്ത് നീളമുള്ള വലിയ കഷണങ്ങളാക്കി മാറ്റി ഒരു കുരിശുണ്ടാക്കുന്ന ഒരു പണിപ്പുരയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. മൂന്ന് മരങ്ങളുടേയും മോഹങ്ങള്‍ അങ്ങനെ വെറും മോഹങ്ങളായി അവശേഷിച്ചു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ ആദ്യത്തെ മരത്തില്‍നിന്നുണ്ടാക്കിയ പുല്‍ത്തൊട്ടിയുടെ മുകളില്‍ ഒരു വലിയ നക്ഷത്രം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ണിയേശുവിനെ ഒരു തുണിയില്‍ പൊതിഞ്ഞ് ആ പുല്‍ത്തൊട്ടിലില്‍ കിടത്തി. അപ്പോള്‍ ആ പുല്‍ത്തൊട്ടി സന്തോഷത്താല്‍ കോരിത്തരിച്ചു. കാരണം ഏറ്റവും അമൂല്യമായ നിധിയായ ദൈവപുത്രനെ ഉള്‍ക്കൊള്ളുവാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത്.

വര്‍ഷങ്ങള്‍ കടന്നുപോയി, യേശുവും ശിഷ്യന്മാരും കൂടി ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റ് വീശി,കടല്‍ ക്ഷുഭിതമായി. വഞ്ചി മുങ്ങുമെന്ന അവസ്ഥ വന്നു. അപ്പോള്‍ അതുവരെ വഞ്ചിയില്‍ ഉറങ്ങിക്കിടക്കുവായിരുന്ന യേശു ഉണര്‍ന്നെണീറ്റ് കാറ്റിനെ ശാസിച്ചു കടലിനെ ശാന്തമാക്കി. ആ നിമിഷം യേശുവും ശിഷ്യന്മാരും ആരാണെന്ന് ആ വഞ്ചിക്ക് മനസ്സിലായി.രാജാക്കന്മാരെ കയറ്റി യാത്ര ചെയ്യാന്‍ കൊതിച്ച തനിക്ക് ഏറ്റവും മഹോന്നതനായ രാജാവിനെ കൊണ്ടുപോകാന്‍ സാധിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ ആ വഞ്ചിയും സന്തോഷത്തിലാറാടി. വീണ്ടും നാളുകള്‍ കടന്നു പോയി.ഒരു ദിവസം മൂന്നാമത്തെ മരത്തിന്റെ തടിക്കഷണങ്ങള്‍ കുറെപ്പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ട് പോയി. അതില്‍ നിന്ന് യേശുവിനുവേണ്ടി ഒരു കുരിശ് അവര്‍ ഉണ്ടാക്കി. ആ കുരിശില്‍ കിടന്ന് യേശു മരിക്കുമ്പോള്‍ താന്‍ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടെന്ന് മൂന്നാമത്തെ മരവും ഓര്‍ത്തു. ദൈവത്തിലേക്ക് മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മലമുകളില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച തന്നെ ദൈവം എങ്ങനെ അനുഗ്രഹിച്ചു എന്നോര്‍ത്തപ്പോള്‍ ആ മരവും വികാരം കൊണ്ട് വീര്‍പ്പുമുട്ടി. മൂന്ന് മരങ്ങളുടെ മൂന്ന് സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന് ആദ്യം നമുക്ക് തോന്നിയെങ്കിലും എത്ര മനോഹരമായിട്ടാണ് ദൈവം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച് കൊടുത്തത്. ഇതോടെ ഈ കഥ ഇവിടെ അവസാനിക്കുന്നു.

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഉണ്ടായിരിക്കാം പക്ഷേ അതെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടണമെന്നില്ല.പല സ്വപ്നങ്ങളും നമ്മുടെ നന്മക്കുതകുന്നതല്ല എന്നതാണ് സത്യം. അപ്പോള്‍ നാമെല്ലാം വളരെ നിരാശരാകാറുണ്ട്. പക്ഷേ ഒരുകാര്യം നാം മറക്കരുത്.അതായത് നമ്മുടെ സ്വപനങ്ങളേക്കാള്‍ വളരെയേറെ മെച്ചപ്പെട്ട സ്വപ്നങ്ങള്‍ ദൈവത്തിന് നമ്മളെക്കുറിച്ചുണ്ട് എന്നകാര്യം, ഇപ്പോള്‍ ഞാനും തികച്ചും സന്തോഷവാനാണ്. എന്തൊകൊണ്ടാണ് ആ ജോലി എനിക്ക് കിട്ടാതിരുന്നത് എന്ന് എനിക്ക് ഇപ്പോള്‍ വ്യക്തമായി അറിയാം.

Thursday, October 30, 2008

ആയില്യം

കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ വെച്ചാണ് ഇങ്ങനെ ഒരു ചൊല്ല് കേട്ടത് "ആയില്യം നാള്‍ അയല്‍ ദോഷം" അത് പെണ്‍ കുട്ടിയാണേല്‍ ആ വീടിന്റെ പടിഞ്ഞാറേ വീടിനും ആണ്കുട്ടിയാണേല്‍ കിഴക്കേ വീടിനും ദോഷമാണത്രേ!!!!!. ഈ കൂട്ടുകരന്റെ വീടിന്റെ പടിഞ്ഞാറെ വീട്ടിലെ ചേച്ചി പ്രസവിച്ചു, കുട്ടി പെണ്ണ്. എന്തായാലും കൂട്ടുകാരന്റെ വീട്ടുകാര്‍ക്ക് ആശ്വാസമായി.പൊതുവേ നാളിലും ജാതകത്തിലും ഒന്നും വിശ്വാസമില്ലാത്ത എനിക്ക് ഇങ്ങനെ കേട്ടപ്പോള്‍ വളരെ കൌതുകകരമായി തോന്നിയതുകൊണ്ട് എന്താണ് ഇങ്ങനെ ഒരു പറച്ചില്‍ രൂപപ്പെടാന്‍ കാരണമെന്ന് ഞാന്‍ ഒരു അന്വേഷണം നടത്തി. പല പ്രായമുള്ളവരോടും അന്വേഷിച്ചു പലര്‍ക്കും പലതരത്തിലുള്ള കഥകളാണ് പറയാനുണ്ടായിരുന്നത്.

ഞങ്ങളുടെ അയല്‍ വീട്ടിലെ തങ്കപ്പന്‍‍ ചേട്ടന്‍‍ അദ്ദേഹത്തിന്‍ ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തില്‍ 8 സെന്റിനകത്തും മുള നട്ടുപിടിപ്പിച്ചിരിക്കുകയായിരുന്നു.അതില്‍ നിറച്ച് വിഷപാമ്പുകളും. പലപ്പോഴും ഈ പാമ്പുകളുടെ ശല്യം കാരണം ഞാന്‍ തങ്കപ്പന്‍ ചേട്ടനോട് ഈ മുള വെട്ടിക്കളയരുതോ ഇത്തരം പാമ്പുകളുടെ ശല്യം എങ്കിലും ഇല്ലാതാകുമല്ലോ എന്ന് ചോദിച്ചിട്ടുണ്ട്, എപ്പോഴും ഒരു ചെറിയ ചിരിയോടെ 'അതവിടെ നിക്കട്ട് കുഞ്ഞേ' എന്നായിരിക്കും മറുപടി. ഇപ്പോഴാണ് അതിന്റെ പിന്നില്‍‍ ഒളിഞ്ഞിരിക്കുന്ന സത്യം ഞാന്‍ മനസ്സിലാക്കിയത്. തങ്കപ്പന്‍ ചേട്ടന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറുള്ള വീട്ടിലെ ബിജുചേട്ടന്‍ ആ‍യില്യം നാളുകാരനാണത്രേ. അപ്പോള്‍‍ ആയില്യദോഷം നേരിട്ട് തട്ടാതിരിക്കുവാന്‍‍ വേണ്ടി ഒരു മറയായിട്ടാണ് ഇദ്ദേഹം മുള നട്ടു പിടിപ്പിച്ചിരിക്കുന്നത്. എന്തായാലും ആയില്യം ദോഷം മുള തടഞ്ഞതിനാലാണോ അതൊ തങ്കപ്പന്‍ ചേട്ടന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല വിഷപാമ്പുകള്‍ ഒന്നു രണ്ടു തവണയേ കുടുംബത്തിലുള്ളവരെ കടിച്ചിട്ടുള്ളൂ.!!!!!!!!!.

വേറൊരിടത്ത് ഒരു വീട്ടില്‍ അചഛ്നും മകനും ആയില്യം നാളുകാര്‍. അവരുടെ എതിര്‍വശത്തുണ്ടായിരുന്ന പുരാതനമായ പ്രതാപമുള്ള ഒരു തറവാട് ക്ഷയിച്ചു പോയി. ഇന്ന് അങ്ങനെ ഒരു വീടുപോലും അവിടില്ലെത്രേ. മറ്റൊരിടത്ത് വളരെ സ്നേഹത്തോടെ സഹവര്‍ത്തിച്ചു പോന്ന രണ്ട് അയല്‍‍ വീട്ടുകാര്‍ അവിടുത്തെ ഒരു കുട്ടി ആയില്യം നാള്‍ ആണെന്നറിഞ്ഞ് ബദ്ധ ശത്രുക്കളായി മാറി, അവസാനം ഒരു കൂട്ടര്‍ വീട് വിറ്റിട്ട് മാറിപ്പോയി.

ഞാന്‍ ഇത്രയും എഴുതിയത് ആയില്യം നാളിനെ മോശമാക്കി കാണിക്കാനല്ല, പ്രിയ ആയില്യം ബ്ലോഗേഴ്സ്സ് എന്നോട് ക്ഷമിക്കുമല്ലോ??? മറിച്ച് സാക്ഷരതയുടെ കാര്യത്തിലും സംസ്കാരത്തിന്റെ കാര്യത്തിലും എല്ലാം മുന്‍പിലാണെന്ന് അവകാശപ്പെടുന്ന നമ്മുടെ GODS OWN COUNTRY- കേരളത്തില്‍ തന്നെയാണല്ലോ ഇത്തരം അന്ധവിശ്വാസങ്ങളും ആള്‍ക്കാര്‍ കൊണ്ടുനടക്കുന്നത് എന്നോര്‍ത്തപ്പോള്‍ അല്‍പ്പം ലജ്ജ തോന്നിപ്പോയി. ഇനി ഇതിന്റെയെല്ലാം ഒരു മറുവശം കൂടി പറയാനുണ്ട്. ആയില്യം നാള്‍ അയല്‍ദോഷമാണെങ്കിലും സ്വന്തം നിലക്കും, കുടുംബത്തിനും വളരെ നല്ലതാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഉദാഹരണമായി നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നാള്‍ ആയില്യം നാളായിരുന്നുപോലും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതത്തിന്‍ ഉന്നതിയും അയല്‍ രാജ്യമായ ചൈനക്ക് ദോഷവുമായിരുന്നുവെന്നും ഒരു കൂട്ടര്‍ പറയുന്നു.

അങ്ങനെയാണേല്‍ ‍ഈയുള്ളവന്റെ ഒരു ചെറിയ ആശയം പറഞ്ഞുകൊള്ളട്ടെ, ഈ പറഞ്ഞതൊക്കെ സത്യമാണേല്‍ നമുക്ക് ഒരു 100 ആയില്യം നാളുകാരായ സഹോദരിമാരെ കണ്ടുപിടിച്ച് കാശ്മീരില്‍ കൊണ്ടുചെന്ന് താമസിപ്പിക്കാം. എന്തിനാണെന്നോ????????

പാകിസ്ഥാന്റെ കാര്യം പിന്നെ പറയണോ !!!!!!!!!!!!

Saturday, September 27, 2008

ചിന്നൂ‍ന്റെ ഒന്നാം പിറന്നാള്‍

ഇതു ഞങ്ങളുടെ ചിന്നുമോള്‍.



















ഇന്നവള്‍ക്ക് ഒരു വയസ്സ് പൂര്‍ത്തിയാവുന്നു.

അവളുടെ പപ്പായും (എന്റെ രണ്ടാമത്തെ ചേട്ടന്‍) അമ്മയും സൌദിഅറേബ്യയിലാണ്. ദൂരെയുള്ള രണ്ടു സ്ഥലങ്ങളിലാണവര്‍ക്ക് ജോലി. അതിനാല്‍ ജനിച്ചപ്പോള്‍ മുതല്‍ ചിന്നു ഞങ്ങളോടൊപ്പം നാട്ടിലെ വീട്ടിലാണ് താമസം - ഇപ്പോള്‍ ഞങ്ങളെല്ലാവരും അവളുടെ ‘അമ്മ’യാണ്. ചെറുതായി പിടിച്ചു നടക്കാനും, ഒന്നു രണ്ടുവാക്കുകള്‍ പറയുവാനും ഇപ്പോള്‍ അവള്‍ക്കാകും.

ഒന്നാം പിറന്നാളിന് ചിന്നുമോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.




Tuesday, September 16, 2008

ഞങ്ങടെ നാട്ടിലെ ഓണം (ചിത്രങ്ങള്‍)

ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെ ആധുനികഓണാഘോഷങ്ങളുടെ ചില ചിത്രങ്ങളാണിവ. ചിലത് വഴിയില്‍ കണ്ടതും..


















4,5- കുടുംബശ്രീ ചേച്ചീമാരുടെ വടംവലി












വടംവലി പുരുഷന്മാര്‍










ഇതെന്താണെന്നറിയാമോ? മീഡിയം ലെവല്‍ “പാമ്പുകളുടെ” തിരുവാതിരകളിയാണ് !












തിരുവോണം വന്നപ്പോഴും, വീടും കൂടുമില്ലാതെ കടത്തിണ്ണയില്‍ ഉറങ്ങാന്‍ വിധിക്കപ്പെട്ട ഒരു ഭിക്ഷക്കാരന്‍. (പാമ്പല്ല കേട്ടോ)










ഒരു പാമ്പ് ഓടുന്നു !!

















കബഡി കബഡി കബഡി.....

Thursday, September 11, 2008

ഒരു നാടന്‍ പാട്ട്

പ്രിയപ്പെട്ടവരെ ഒരു ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ഞാന്‍ ഈ ഓണക്കാലത്ത് ഒരു പാചക കുറിപ്പ് പോസ്റ്റ്ചെയ്യണം എന്നായിരുന്നു ഉദ്ദേശിച്ചത്.എന്നാല്‍ ബ്ലോഗ് അഗ്രിഗേറ്ററുകള്‍ പരിശോധിച്ചപ്പോള്‍ നിറയെ പാചകം തന്നെ. അപ്പോഴാണ് ഒരു നാടന്‍ പാട്ട് എല്ലാവരുമായും പങ്കുവെക്കാം എന്ന് ചിന്തിച്ചത്. ഈ നാടന്‍ പാട്ട് എന്റെ സഹോദരന്റെ സുഹ്രത്തായ പ്രസാദ് ചേട്ടനാണ് എനിക്ക് പറഞ്ഞ് തന്നത്. മുന്‍പ് ഏതോ സാക്ഷരതാ ക്യാമ്പില്‍ നിന്ന് അദ്ദേഹത്തിനു ലഭിച്ച ഈ നാടന്‍ പാട്ടിന്റെ രചയിതാവ് ആരെന്ന് ഇപ്പൊഴും അജ്ഞാതമാണ്. ഒരു പക്ഷേ അതൊരു വ്യക്തിയാകാം, അല്ലെങ്കില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ കൂടിയിരുന്ന് പാടി തലമുറകള്‍ തലമുറകള്‍ കൈമാറിവന്നതാവാം. ഏതായാലും ആ നാടന്‍ പാട്ട് ഈ ഓണക്കാലത്ത് എല്ലാ പ്രിയപ്പെട്ട ബ്ലോഗേഴ്സ്സിനും സമര്‍പ്പിക്കുന്നു.

ഒരു കാര്യം കൂടി വളരെ ഖേദത്തോടെ അറിയിക്കട്ടെ, ഈ നാടന്‍ പാട്ട് ശ്രീ ആര്‍ പ്രസാദ് ചേട്ടന്റെ ശബ്ദമാധുര്യത്തില്‍ റെക്കോഡ് ചെയ്തതായിരുന്നു എന്നാല്‍ അപ്പ് ലോഡ് ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. പിന്നീട് എപ്പോഴെങ്കിലും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍......



തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...

വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി
കാര്യക്കാരി അവള്‍ വീര്യക്കാരി അവള്‍ തേടിക്കൊണ്ടു രണ്ടു ചീര നട്ടു.
(തന്നന്ന താനന്ന തന്നാന തന )
കൊച്ചിയില്‍ കുഴിച്ചിട്ടു, കൊടുങ്ങല്ലൂര്‍ വേരോടി ഇവിടെ വളര്‍ന്നത് ചെഞ്ചീര.
ചെഞ്ചീര പറിക്കാനായി ഞാനവിടെ ചെന്നപ്പോള്‍‍ നിന്നതു നീല വഴുതനങ്ങ.
(തന്നന്ന താനന്ന തന്നാന തന)
പറിച്ചപ്പോള്‍ കോവക്ക അരിഞ്ഞപ്പോ പാവക്ക കൊത്തിയരിഞ്ഞപ്പോ കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍ കോഴിയൊരിച്ചത് ചാമക്കഞ്ഞി.
(തന്നന്ന താനന്ന തന്നാന തന)
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞത് കട്ടുറുമ്പ്
കട്ടുറുമ്പിനെ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൂവിതെളിഞ്ഞത് പൂവങ്കോഴി.
(തന്നന്ന താനന്ന തന്നാന തന)
പൂവന്‍ കോഴി കൂവി കൊല്ലത്തുചെന്നപ്പോള്‍കൊല്ലത്തൊരച്ചിക്ക് മീശ വന്നേ
കൊല്ലത്തൊരച്ചിക്ക് മീശ വന്നേപിന്നെ കായംകുളം കാളപെറ്റെണീറ്റേ
(തന്നന്ന താനന്ന തന്നാന തന)
കായംകുളം കാളപെറ്റെണീറ്റേപ്പിന്നെ മുട്ടുചിരട്ട രണ്ടാടുപെറ്റേ
മുട്ടുചിരട്ട രണ്ടാടുപെറ്റേപ്പിന്നെ ഗോപുരം തിങ്ങി രണ്ട് ഈച്ച ചത്തേ.

തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന...

Wednesday, August 20, 2008

പണിമുടക്ക് ദിനത്തിലെ രക്തദാനം

ഇന്ന് വീണ്ടും ഒരു പണിമുടക്കു കൂടി. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഇത് ഒരു ഹര്‍ത്താലായി മാറി.
ഹര്‍ത്താലുകള്‍ എല്ലാം ഒരു ഉത്സവമാക്കി മാറ്റുകയാണല്ലൊ നമ്മള്‍ കേരളീയര്‍. അങ്ങനെയാണേല്‍ ഇന്ന് നമ്മുടെ ദേശീയോത്സവം. ഇന്നത്തെ പണിമുടക്കില്‍ എനിക്കുണ്ടായ ഒരു അനുഭവം നിങ്ങളോടൊത്ത് ഒന്നു പങ്കുവെക്കാം എന്ന് ആഗ്രഹിക്കുന്നു.
ഇന്ന് പണിമുടക്കാ‍യതിനാല്‍ ഇന്നലെ വളരെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. മറ്റൊന്നുമല്ല ഇന്ന് വേറെ പരിപാടികള്‍ ഒന്നും ഇല്ല, പതുക്കെ എണീറ്റാല്‍ മതിയല്ലോ. പക്ഷേ എന്തൊ ഞാന്‍ പതിവിലും നേരത്തെ ഇന്ന് എണിറ്റു. രാവിലെ ഒരു 7 മണി ആയിക്കാണും പല്ലുതേച്ചുകൊണ്ട് നിന്നപ്പോഴാണ് ഒരു ആംബുലന്‍സ് ഗേറ്റിനു മുന്‍പില്‍ വന്നു നിന്നത്. ശരിക്കും ഒന്നു പരിഭ്രമിച്ചു. ദൈവമേ ആരാ മരിച്ചത്, ഒന്നും അറിഞ്ഞില്ലല്ലോ, എന്തിന്നാ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തിയത്? നമ്മുടെ ആരെങ്കിലുമാണോ മരിച്ചത്.? അങ്ങനെ നൂറ് സംശയങ്ങള്‍ ഒരേ സമയം മനസ്സിലേക്ക് ഓടിവന്നു. (അങ്ങനെ വരാന്‍ കാര്യവുമുണ്ട് നമ്മുടെ നാട്ടില്‍ ശവം കൊണ്ടുപോകാന്‍ മാ‍ത്രമല്ലെ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ). എന്തായാലും ആംബുലന്‍സില്‍ നിന്ന് സുമുഖനാ‍യ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുക്കലേക്ക് പുഞ്ചിരിയോടെ നടന്നു വന്നു.
ഷിജു അല്ലേ????? അല്പം സംശയത്തോടെ എന്നോട് ചോദിച്ചു.
അതെ എന്താ!!!!!!! വിറയാര്‍ന്ന ശബ്ദ്ത്തില്‍ ഞാന്‍ ചോദിച്ചു.
ഞാന്‍ പന്തളത്തുനിന്ന് വരികയാണ് ‍എന്റെ പേര്‍ സന്തോഷ് കുമാര്‍. ഇന്നലെ എന്റെ പെങ്ങള്‍ക്ക് ഒരു സര്‍ജറി ഉണ്ടായിരുന്നു. കുറെ ബ്ലഡ് വേണ്ടിവന്നു. ഇപ്പൊഴും ബ്ലീഡിങ് ഉണ്ട്. ഷിജുവിന്റേത് എ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആണെന്ന് അറിഞ്ഞു . ഇന്നലെ മുതല്‍ ബ്ലഡിനാ‍യി പല സ്ഥലങ്ങളില്‍ ഓടുവാ. വളരെ അത്യാവശ്യമാ എന്റെ കൂടെ ഒന്നു വരണം.ഇതു കേട്ടപ്പോള്‍ എനിക്ക് അല്‍പ്പം ആശ്വാസമായി, അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ സഹായിക്കാതിരിക്കാന്‍ തോന്നിയില്ല, കാരണം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കുവേണ്ടിയും പലര്‍ ഇങ്ങനെ ഓടിയതാണല്ലോ..
അതിനെന്താ ഞാന്‍ വരാം, അല്‍പ്പം സംശയത്തോടെ ഒന്നൂടെ ചോദിച്ചു എന്തിനാ ഈ ആംബുലന്‍സില്‍ വന്നത്???
അയ്യോ മാഷേ ഇന്നു പണിമുടക്കല്ലേ ഒരു വണ്ടി പോലും കിട്ടുന്നില്ല, മാത്രമല്ല പണിമുടക്കുകാര്‍ കുറെ പേര്‍ വഴി തടയുന്നുമുണ്ട്, ടൂവീലറുകാരേപോലും വിടുന്നില്ല അപ്പൊ ഇതേ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. ഞാന്‍ പെട്ടെന്ന് പോയി വേഷം മാറിവന്നു. അപ്പോഴേക്കും വീടിനു മുന്‍പില്‍ ആംബുലന്‍സ് കിടക്കുന്നത് കണ്ട് അയല്‍പക്കത്തെ അമ്മാമ കരഞ്ഞുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. അല്‍പ്പം വിതുമ്പലോടെ എന്നോട് അയ്യോ എന്തു പറ്റി? ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലല്ലോ ??? (ഇവിടെ എന്തെങ്കിലും സംഭവിച്ചതാണെന്നാ പുള്ളിക്കാരി കരുതിയത്.) വേറെ ഒന്നു രണ്ട് അയല്‍ക്കാര്‍ കൂടി ഓടിവരുന്നുണ്ടായിരുന്നു. എല്ലാവരുടേയും പരവേശം കണ്ടപ്പോള്‍ എനിക്ക് ചിരി പൊട്ടി. പേടിക്കാനൊന്നുമില്ല, ഇദ്ദേഹം ബ്ലഡിന്റെ ആവശ്യത്തിനായി എന്നെ വിളിക്കാന്‍ വന്നതാ, പണിമുടക്കായതിനാലാണ് ആബുലന്‍സ്സില്‍ വന്നത് ഞാന്‍ പെട്ടെന്ന് പറഞ്ഞു.
ഇത്രെം പറഞ്ഞപ്പൊള്‍ അമ്മാമയുടെ മുഖത്തുണ്ടായിരുന്ന കരച്ചില്‍ ഒരു ചമ്മിയ ചിരിക്ക് വഴിമാറി.
.

Saturday, August 9, 2008

മരണവുമായൊരു മുഖാമുഖം

ബ്ലോഗിൽ ആദ്യമായി ഞാനെഴുതുന്ന പോസ്റ്റാണിത്. ഇതൊരു കഥയൊ നോവലോ അല്ല. തീർത്തും അപ്രതീക്ഷിതമായി എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ്‍ ഞാനിവിടെ കുറിച്ചിടുന്നത്. എന്റെ സ്വപ്നങ്ങളേയും, ജീവിതത്തെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളേയും ആകെപ്പാടെ മാറ്റി മറിച്ച ഒരു അപകടം. മരണംവന്നു തൊട്ടുവിളിച്ച അവസ്ഥയിൽനിന്ന്, ഒരു മിറക്കിൾ എന്നപോലെ പുതിയൊരു ജന്മത്തിലേക്ക് ഞാൻ കടന്നുവന്ന ആ സംഭവം എനിക്കറിയാവുന്ന രീതിയിൽ ഞാൻ വിവരിക്കട്ടെ.

2004 ലെ ആഗസ്റ്റ് മാസം:

മൂന്നുവർഷത്തെ ഹോട്ടൽ മാനേജ് മെന്റ് കോഴ്സും, അതിനുശേഷം ഒരുവർഷത്തോളം നീണ്ട ജോലിയും കഴിഞ്ഞ് ദുബായിലെ നല്ല ഒരു ഹോട്ടലിൽ വിസയും കിട്ടി പോകുന്ന തീയതിയും പ്രതീക്ഷിച്ച് ഞാൻ വീട്ടിൽ കഴിയുന്ന സമയം.

ആഗസ്റ്റ് രണ്ടാം തീയതി രാവിലെ വീട്ടിലെ ടെലഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ്‍ ഞാനുണർന്നത്. ഒന്നാമത് മറ്റു ജോലികളൊന്നുമില്ലാത്തതിനാൻ ഞാൻ താമസിച്ചേ ഉണരൂ. ഇതിപ്പോൾ ഏഴുമണിയായിട്ടേയുള്ളൂ. തുടരെയുള്ള ബെല്ലടി കേട്ട് BSNL കാരേയും വിളിക്കുന്നവനേയും എല്ലാം മനസ്സിൽ ചീത്തവിളിച്ച് കിടന്നിടത്തുനിന്നു എഴുന്നേറ്റ് വന്ന് ഞാന്‍ ഫോണ്‍ എടുത്തു. പുതച്ചിരുന്ന പുതപ്പ് അപ്പോഴും എന്റെ ദേഹത്ത് ഉണ്ടായിരുന്നു. മറുതലക്കലൽ സൌദിയിലുള്ള എന്റെ മൂത്ത ചേട്ടൻ ഷിബുച്ചായനായിരുന്നു. "എടാ ഞാനും ഷിനുവും കൂടി ആഗസ്റ്റ് 9ന്‍ വരും. നെടുംബാശ്ശേരിയിലാണ്‍ വരുന്നത്. ഉച്ചക്ക് 12.30ന്‍. നീ വിളിക്കാന്‍ വന്നേക്കണം“ ഇതുകേട്ടപ്പോഴേക്കും എന്റെ ഉറക്കമെല്ലാം പെട്ടെന്ന് മാറി, കാരണം നേരത്തേയുള്ള പ്ലാനനുസരിച്ച് 14ന്‍ വരാൻ ഇരുന്നവരാണ്‍ 9 ന്‍ വരുന്നത്. ഈ വരവിൽ, മറ്റൊരു കാര്യം കൂടിയുണായിരുന്നു. എന്റെ രണ്ടാമത്തെ ചേട്ടന്‍ ഷിനുച്ചായന്റെ (അദ്ദേഹവും സൌദിയിലാണ് ചെയ്യുന്നത്) വിവാഹം മിക്കവാറും ഉണ്ടാവും. അതിനുവേണ്ടിയുള്ള കാര്യങ്ങളും, ഒന്നുരണ്ടു പെണ്ണുകാണലുകളും നടത്തി വച്ചിരിക്കുകയാണ്. പുള്ളിവന്ന് ഇഷ്ടപ്പെടുന്നതൊന്ന് സെലക്റ്റ് ചെയ്യുകയേ വേണ്ടൂ. ആഗ്രഹങ്ങളും പ്ലാനുകളും മനസ്സിൽ കടന്നുവന്നപ്പോഴേക്കും ഉറക്കം പോയി.

അപ്പോഴാണ്‍ പപ്പാ എന്നോട് ഒരു കാര്യം ചോദിച്ചത്: “എടാ എങ്ങനെയാണ് അവരെ വിളിക്കാന്‍ പോകുന്നത്? വീട്ടിലെ കാറ് ചെറുതാണല്ലൊ? രണ്ടുപേരുടേയും കൂടി ലഗേജ്ജ് കൂടുതല്‍ ഉള്ളതിനാല്‍ അതിൽ യാത്ര ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഒരു ടാക്സി വിളിക്ക്“.

ആ വിളിക്കാം

ഞാന്‍ പറഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെയൊക്കെ കൂട്ടുകാരനും നാട്ടുകാരനുമായ ബിനുച്ചാന്‍ വീട്ടിൽ വന്നു. ഞാന്‍ നെടുംബാശ്ശേരിയില്‍ പൊകുന്ന വിവരം പറഞ്ഞപ്പൊള്‍ ബിനുച്ചാന്‍ പറഞ്ഞു ഷിജൂ ,എന്റെ ഒരു കൂട്ടുകാരന്‍ ക്വാളിസ് ഉണ്ട്, അവന്‍ വാടകക്ക് അത് കൊടുക്കാറുമുണ്ട്, നമുക്ക് അതെടുത്തുകൊണ്ട് പോകാം, ഞാന്‍ ഓടിച്ചോളാം. അതുകേട്ടപ്പോള്‍ എനിക്ക് എനിക്ക് കൂടുതല്‍ സന്തോഷമായി.കാരണം അതുംകൊണ്ട് പോയാല്‍ എനിക്കും കൂടി ഓടിക്കാമല്ലോ!!!. അങ്ങനെ തീരുമാനമായി. ദിവസങ്ങള്‍ ഓരോന്ന് കഴിഞ്ഞു, ആഗസ്റ്റ് 9 വന്നു, അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു. രാവിലെ 6മണി ആയപ്പോഴേക്കും ബിനുച്ചാന്‍ ബൈക്കില്‍ വീട്ടിലെത്തി.അപ്പോഴേക്കും ഞാനും റെഡിയായി നില്‍ക്കുകയായിരുന്നു.ഞങ്ങള്‍ രണ്ടുപേരുംകൂടി ബിനുച്ചാന്റെ ബൈക്കില്‍ വീട്ടിൽനിന്നും ഏഴുകിലോമീറ്റർ അകലെയുള്ള അടൂർ എന്ന ടൌണിലേക്ക് പോയി..അവിടെ കൂട്ടുകാരന്റെ വീട്ടില്‍ ബൈക്ക് വെച്ചിട്ട് ക്വാളിസ്സുമാ‍യി ഞങ്ങള്‍ നേരെ എയറ്പ്പോര്‍ട്ടിലേക്ക് തിരിച്ചു.

കൃത്യ സമയത്തു തന്നെ വിമാനം എത്തി.കുറച്ചുനേരം കാത്തു നില്‍ക്കേണ്ടി വന്നു രണ്ടുപേരും പുറത്തിറങ്ങിവരാന്‍ വേണ്ടി. ഒരു ചെറു പുഞ്ചിരിയോട് ദാ വരുന്നു രണ്ടുപേരും. ഷിബുച്ചാന്റെ ഭാര്യ ദീപചേച്ചിയും, കുഞ്ഞുങ്ങൾ ഉണ്ണിമോളും, മനുക്കുട്ടനും ഒരു മാസം മുന്‍പു തന്നെ നാട്ടില്‍ വന്നിരുന്നു.നാട്ടുവിശേഷങ്ങള്‍ ഒക്കെ പറഞ്ഞ് തമാശയും ചിരിയുമായി വീട്ടിലേക്ക് യാത്രതിരിച്ചു.

ആലപ്പുഴയിലുള്ള ഒരു റസ്സ്റ്റോറന്റില് ‍ കയറി ഉച്ചഭക്ഷണം.കുറെ കഴിഞ്ഞ് അവിടെ നിന്നും ഞങ്ങള്‍ വണ്ടി വിട്ടു. അഞ്ചുമണിയോടെ ഞങ്ങള്‍ വീട്ടിലെത്തി.എല്ലാർക്കും വലിയ സന്തോഷം.അതിനിടക്ക് അമ്മ എല്ലാവർക്കും ചായയും കൊണ്ടുവന്നു.ചായ കുടിച്ചു കഴിഞ്ഞ് ബിനുച്ചാന്‍ പറഞ്ഞു," ഷിജൂ, ഞാന്‍ വണ്ടി കൊണ്ട് കൊടുത്തിട്ട് വരാം". ചേട്ടന്മാരുടെ അടുത്തിരുന്ന് വർത്തമാനം പറയാന്‍ ആഗ്രഹമുണ്ടായതിനാല്‍ ഞാൻ കൂടെ പോകാന്‍ മടിക്കുകയും ചെയ്തു. അപ്പോ പപ്പാ പറഞ്ഞു "നീയും കൂടി ബിനുവിന്റെ കൂടെ പോ, വണ്ടി കൊടുത്തിട്ട് രണ്ടുപേരും കൂടി തിരികെ വന്നാൽ മതി".

പപ്പാ പറഞ്ഞത് നിരസ്സിക്കാന്‍ വയ്യാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ ഞാനും കൂടെ പോയി. അടൂരില്‍ ചെന്ന് കാറ് കൊടുത്ത്തിനു ശേഷം ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് തിരിച്ചു. ബിനുച്ചാന്‍ രാവിലെ മുതല്‍ വണ്ടി ഓടിച്ചു ക്ഷീണിച്ചതിനാല്‍ ഞാനാണ്‍ ഇങ്ങോട്ട് ബൈക്ക് ഓടിച്ചത്. വഴിക്ക് ഒരു മെഡിക്കൽ സ്റ്റോർ കണ്ടപ്പോഴാണ്‍ പപ്പാക്ക് മരുന്ന് വാങ്ങാനുള്ള കാര്യം ഞാനോർത്തത്.പെട്ടെന്ന് ബൈക്ക് നിർത്തി ഞാന്‍ മരുന്നുകള്‍ മേടിച്ചു. തിരികെവന്നപ്പോഴേക്കും ബിനുച്ചാന്‍ ബൈക്ക് സ്റ്റാറ്ട്ടാക്കി പോകാന്‍ റെഡി ആയി നില്‍ക്കുന്നു.ഞാൻ വന്നു ബൈക്കിന്റെ പുറകില്‍ കയറി ഇരുന്നു. സമയം6.20 ആകുന്നു. അടൂരില്‍നിന്ന് വീട്ടിലേക്ക് വരുന്ന വഴി കായംകുളം- പുനലൂറ് റോഡില്‍ ചേന്നമ്പള്ളി അമ്പലം എന്നൊരു സ്ഥലമുണ്ട്. അതിനു മുന്‍പ് വേറൊരു ബൈക്കുകാരെ ഞങ്ങള്‍ ഓവറ്ടേക്ക് ചെയ്തു. അവരും രണ്ടു ചെറുപ്പക്കാർ. അല്‍പ്പം നീരസത്തൊടെ അവര്‍ ഞങ്ങളെ ഒന്നു നോക്കി, ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല എന്നു അവരുടെ മുഖഭാവത്തില്‍ വ്യക്തമായിരുന്നു. അപ്പോ ഞാന്‍ ബിനുച്ചാനോട് പറ്ഞ്ഞു "അച്ചായൊ, അവർക്ക് നമ്മൾ ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. ഇപ്പൊ അവര് നമ്മളെ വീണ്ടും ഓവറ്ടേക്ക് ചെയ്യും. പറഞ്ഞുതീര്‍ന്നില്ല അതിനു മുന്‍പ് അവര്‍ ഞങ്ങളെ ഓവർടേക്ക് ചെയ്യാന്‍ തുടങ്ങി. പൊയ്ക്കോട്ടേ എന്നു ഞങ്ങളും കരുതി.

പെട്ടന്ന് ഞങ്ങളുടെ എതിർവശത്ത്നിന്നും ഒരു എൻഫിൽഡ് ബുള്ളറ്റ് പാഞ്ഞുവരുന്നതുകണ്ടു. ആ സൈഡിൽ നിർത്തിയിരുന്ന ഒരു ബസിനെ ഓവർടേക്ക് ചെയ്താണ് ആശാന്റെ വരവ്. യാതൊരു കണ്ട്രോളും ഇല്ലാ തെ കുടിച്ചുലക്കിലാത്തവർ ബൈക്ക് ഓടിക്കുന്നതുപോലെ, വളഞ്ഞുപുളഞ്ഞുള്ള ആ വരവ് തീരെ പന്തിയല്ലല്ലോ എന്ന് ഒറ്റനോട്ടത്തിൽ എനിക്കു മനസ്സിലായി. ഞാന്‍ ബിനുച്ചാന്റെ പുറത്ത് തട്ടി വേഗത കുറക്കാന്‍ പറഞ്ഞു.. അടുത്തനിമിഷം തന്നെ എന്റെ കണ്ണിൽ എന്തൊ പൊടി തടഞ്ഞു, ഞാൻ കണ്ണുതുടച്ചു. ഒപ്പം 'ടപ്പ് ' എന്ന ഒരു ശബ്ദം ഞാന്‍ കേട്ടു. ഞങ്ങളേ ഓവർടേക്ക് ചെയ്യുന്ന ബൈക്ക് തട്ടിയതാണെന്ന് ഞാന്‍ ഉറപ്പിച്ചു (സൈഡിൽ വന്ന ബൈക്കല്ല, എതിരേ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഞങ്ങളെ ഇടിക്കുകയായിരുന്നു – ഞങ്ങളുടെയും ഇടതുവശം വരെ കയറിവന്ന്!). പെട്ടെന്ന് ശരീരത്തില്‍ക്കൂടി കാറ്റ് ശക്തിയായി അടിക്കുന്നത് ഞാനറിഞ്ഞു. കണ്ണുതുറന്നപ്പോൾ ഞാൻ വായുവിൽ ഉയർന്നുപൊങ്ങി മുകളിലേക്ക് തെറിക്കുകയാണ്.. അയ്യോ.................................................................................................

എവിടെയൊ ചെന്ന് വീണു

.വീണതിനു ശേഷം അല്‍പ്പം കൂടി നിരങ്ങി മാറി. പെട്ടെന്ന് ഞാന്‍ ചാടി എണീറ്റു. തലയില്‍ക്കൂടി എന്തൊക്കെയൊമുഖത്തേക്ക് ഒലിച്ചിറങ്ങുന്നു.ദൈവമേ വണ്ടി ഇടിച്ചു വീണു, തല പൊട്ടി ചോരയും തലച്ചോറും ഒക്കെ ഒഴുകി വരുകയാണല്ലൊ എന്നാണ്‍ ഞാന്‍ കരുതിയത്. ഞാന്‍ മുഖം തുടച്ചു.ഒന്നും കാണാന്‍ പറ്റുന്നില്ല. വീഴ്ചയില്‍ കാഴ്ച്ച ശക്തിയും പോയെന്ന് എനിക്ക് ഉറപ്പായി. എല്ലാ ശക്തിയും എടുത്ത് ഒന്നൂടെ എഴുനേല്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്നെ ഇത്രയും കൂടി പറഞ്ഞു "എന്റെ ദൈവമേ എന്റെ ജീവന്‍ എടുക്കരുതേ". അതിനുശേഷം ഒന്നൂടെ മുഖം തുടച്ചു നോക്കി. അപ്പോള്‍ അവ്യക്തമായി ആള്‍ക്കാർ ഓടിവരുന്നതു കണ്ടു. നിൽക്കുവാൻ തീരെ ആവുന്നില്ല. രക്ഷിക്കണേ എന്നു ആവുന്നത്ര ഉറക്കെ വിളിച്ച് പറ്ഞ്ഞ് മുമ്പോട്ട് മറിഞ്ഞു വീണു.അപ്പോഴേക്കും ആള്‍ക്കാർ ഓടി എന്റെ അടുത്തുവന്നു.

ഒരു ചെളിക്കുണ്ടിലാണ് ഞാൻ വീണിരിക്കുന്നത്. ഒരാള്‍ കൈയ്യില്‍ പിടിച്ച് വലിച്ച് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. അപ്പോള്‍ ആരോ പറയുന്നതു കേട്ടു കാലൊടിഞ്ഞടാ. ഞാന്‍ തല അല്‍പ്പം ഉയറ്ത്തി നോക്കി, ശരിയാണ്‍ ഇടത്തെ കാലിന്റെ തുട എല്ല് ഒടിഞ്ഞ് പാന്റും തുളച്ച് അസ്ഥി പുറത്തുവന്നിരിക്കുന്നു! കാല്‍ നല്ലതുപോലെ നീരുവെക്കുന്നു, നല്ലതുപോലെ ബ്ലീഡിങുമുണ്ട്. ഞാന്‍ നോക്കിയപ്പൊ ശരീരം മുഴുവനും ചെളിയും ചോരയും. ഇടിയുടെ ആഘാതത്തില്‍ ഞാന്‍ റോഡിന്റെ വലതുസൈഡിലെ ഓടയിലാണ്‍ വീണത്.ആരോ ഒരാള്‍ ഒരു സോഡാ കൊണ്ടുതന്നു.ഒരു കവിള്‍ കുടിച്ചപ്പോഴേക്കും കുറെ ചോരയും ചെളിയുമെല്ലാം വയറ്റില്‍ പോയി.പിന്നീട് ഒരു കവിള്‍കൂടി കുടിച്ചു. അപ്പോഴെക്കും സോഡായുടെ ഗ്യാസ് മുകളിലേക്ക് വരാന്‍ തുടങ്ങി.ഇനി വേണ്ടാ എന്നെ ഒന്നു ആശുപത്രിയില്‍ കൊണ്ട് പോ പ്ലീസ്സ്.. ഞാന്‍ കരഞ്ഞു.

തലയിലല്ല, കാലിലാണ് മാരകമായ മുറിവ് പറ്റിയിരിക്കുന്നത് എന്നെനിക്കു മനസ്സിലായി. ആരൊ ബാക്കി വന്ന സോഡാകൊണ്ട്മുന്‍പ് എന്റെ തലയില്‍ക്കൂടി ഒലിചുവന്ന ചെളി ചെറുതായി ഒന്നു കഴുകി. വന്നവരെല്ലാം ചോദിക്കുന്നതു എവിടെയാ വീട്? വീട്ടില്‍ ആരൊക്കെ ഉണ്ട്? പേരെന്താ? ഫോണ്‍ നംബറ് അറിയാമോ??? അപ്പോ നല്ല ബോധം മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ എല്ലാം പറഞ്ഞു കൊടുത്തു.ഷിബുവൊ ഷിനുവൊ കാണും അവരോട് മാത്രം വിവരം പറഞ്ഞാല്‍ മതിഎന്നും കൂടെ പറഞ്ഞു. പെട്ടെന്നു തന്നെ അവിടെ ഉണ്ടായിരുന്ന ഒരു ഓട്ടോറിക്ഷായില്‍ എന്നെ ചുരുട്ടികൂട്ടി അടൂർ ഗവർമെന്റ് ആശുപത്രിയില്‍ കൊണ്ടുപോയി.അവിടെ ചെന്നപ്പോള്‍ ആശുപത്രി പരിസരത്ത് വൻ ജനാവലി ആയിരുന്നു. കാഷ്വാലിറ്റിയില്‍ കൊണ്ട്ചെന്ന് പ്രാഥമിക ശ്രശൂഷകള്‍ തുടങ്ങി.ഇട്ടിരുന്ന പാന്റും ഷർട്ടും വലിച്ചുകീറിമാറ്റി. അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് ചോരയിലും ചെളിയിലും കുതിർന്ന് ഞാൻ ടേബിളിൽ കിടക്കുകയാണ്. ഒരുപാട് പേര്‍ വന്നു ഞങ്ങളെ നോക്കുന്നുണ്ട്. അറ്റന്‍ഡറ്മാര് ആരൊക്കെയൊ പറയുന്ന്തു കേള്‍ക്കാം ആരെങ്കിലും തിരിച്ചറിയുകയാണെങ്കില്‍ വന്നു പറയണേ എന്ന്.

ആ സമയം ഒരു മധ്യവയസ്കനായ ഒരു ഓട്ടോ ഡ്രൈവറ് എന്റെ അടുത്ത് വന്നിരുന്ന് എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യിലെ മോതിരവും മാലയും ഒന്നും ആരു ചോദിച്ചാലും ഊരികൊടുക്കരുത് എന്നു കൂടെക്കൂടെ എന്നെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് ഒരു ചെറുപ്പക്കാരന് ‍ വന്നു എന്നെ സൂക്ഷിച്ചു നോക്കി അയാളുടെ മുഖം കണ്ടിട്ട് എവിടെയോ കണ്ടു മറന്നതു പോലെ, എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാന്‍ പറ്റിയില്ല.. വന്ന ആള്‍ ചോദിച്ചു വീടെവിടാ ??? “കുടശ്ശനാട്“. ഞാന്‍ സ്ഥലം പറഞ്ഞു.

അവിടെ ഒരു ഷിജുവിനെ അറിയാമോ? അപ്പോ ഞാന്‍ പറഞ്ഞു , ഞാനാ ഷിജു.....

അവന്റെ മുഖത്തെ ഞെട്ടല് ‍ ഞാന്‍ കണ്ടു. എന്നിട്ട് ഉറക്കെ പറഞ്ഞു "എനിക്ക് ഇയാളെ അറിയാമേ....."

ദൈവമെ ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞല്ലോ എനിക്ക് ആശ്വാസമായി. അവന്‍ പിന്നെയും എന്റെ അടുത്തുവന്നിട്ട് പറഞ്ഞു 'എടാ നിനക്ക് എന്നെ മനസ്സിലായില്ലേ? ഞാനാടാ നാസറ്. എന്റെ കു‌ടെ യു‌.പി സ്കൂളില്‍ പഠിച്ചിരുന്ന നാസര്‍. കുറെ നാളിനു ശേഷം കാണുകയാണ്. അപ്പോഴെക്കും അവന്‍ ഓടിചെന്ന് ഒരു കൈലി എടുത്തു കൊണ്ടുവന്നു എന്നെ പുതപ്പിച്ചു. നാസറിന്റെ പെങ്ങള്‍ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു അതാണ്‍ അവന്‍ അവിടെ വന്നതു . ഡ്യൂട്ടി ഡോക്ടറ് വന്നു എന്നൊട് എന്തൊക്കെയോ ചോദിച്ചു, ഞാന്‍ മറുപടിയും പറഞ്ഞു. പിന്നിട് ഞാൻ ഡോക്ടറോട് എന്നെ ഏതെങ്കിലും ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് മാറ്റിയാല്‍ മതി എന്ന് പറ്ഞ്ഞു, അങ്ങനെ ചെയ്യാം എന്നു അദ്ദേഹം സമ്മതിച്ചു.

ആംബുലന്‍സ് വന്നു

ആരൊക്കെയോ ചേർന്ന് എന്നെ ആംബുലന്‍സിലെക്ക് മാറ്റാൻ തുടങ്ങുകയാണ്. എനിക്ക് കൂറ്റുതൽ ആധിയായി. കൂടെവരാൻ പരിചയക്കാരായി ആരും ഇല്ല. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ആശുപത്രിഅധികൃതരുടെ തീരുമാനം എന്ന് വർത്തമാനങ്ങളിൽനിന്ന് മനസ്സിലായി. സർക്കാരാശുപത്രിയിൽ നിന്ന് അത്രയല്ലേ ചെയ്യൂ. ആയുസുള്ളവർ രക്ഷപെടും. അല്ലാത്തവർ വഴിയിൽ വച്ചുതന്നെ പോകും! പക്ഷേ ദൈവനിശ്ചയം എന്നൊന്നുണ്ടല്ലോ. അപ്പോഴെക്കും ആക്സിഡന്റ് ഉണ്ടായ സ്ഥലത്തുനിന്ന് ആരൊക്കെയോ വീട്ടിൽ വിളിച്ചുപറഞ്ഞ് ഷിബുച്ചായൻ അവിടെ വന്നു. വിളറി വെളുത്ത് പരവശനായി വന്ന ഷിബുച്ചാനെ ഇന്നും ഞാന്‍ ഓർക്കുന്നു. ഷിബുചാന്റെ കൂടെ ഷിനുച്ചാ‍നും ഞങ്ങളുടെ ഒരു കസിനായ സണ്ണിച്ചാനും ഉണ്ടായിരുന്നു. അവരെ കണ്ടപ്പൊ എനിക്കും സമാധാനമായി. ഷിബുച്ചാ‍നും സണ്ണിച്ചാനും കൂടി എന്റെ കൂടെ ആംബുലന്‍സില്‍ കയറി. ആംബുലന്‍സ്സില്‍ ഞങ്ങളുടെ കൂടെ ആക്സിഡന്റായ മറ്റൊരാളേയും കയറ്റി. ഞാന്‍ നോക്കി ബിനുച്ചാനാണോ?? അല്ല മറ്റാരോ ആണ്. അയാളുടെ ചെവിയില്‍ക്കൂടി ചോര വരുന്നുണ്ട്. മുഖം ഒരുവശ്ം മുഴുവൻ ചതഞ്ഞിരിക്കുന്നു. ബോധമുണ്ടെന്നു തോന്നിയില്ല. ഞങ്ങളെ വന്ന് ഇടിച്ച ബൈക്കുകാരനായിരുന്നു അത്. ഞാന്‍ ബിനുച്ചാനെപ്പറ്റി അപ്പൊ ഷിബുച്ചാനോട് തിരക്കി. തിരക്കാന്‍ വിട്ടിട്ടുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞു

ആംബുലന്‍സ്സില്

‍ ഷിബുച്ചാ‍ന്റെ മടിയില്‍ തല വെച്ചാണ്‍ ഞാന്‍ കിടക്കുന്നത്. നമ്മുടെ റോഡിന്റെ ഗുണം നല്ലതായതുകൊണ്ട് ആംബ്ബുലന്‍സ് നല്ലവണ്ണം കുലുങ്ങുന്നുണ്ട്. കാലിന്റെ വേദന അസ്സഹനീയം. സണ്ണിച്ചാന്‍ ഇടക്ക് ചോദിച്ചു ഏത് ആശുപത്രിയിലാ പോകുന്നെ? കോട്ടയ്ം വരെ ചെല്ലുന്നതിനു മുമ്പ് ആക്സിഡന്റ് കേസുകൾ കൈകാര്യം ചെയ്യുവാൻ സൌകര്യമുള്ള ഒരാശുപത്രി പുഷ്പഗിരി മെഡിക്കൽ കോളേജ് മാത്രമാണ്. അത് മനസ്സിൽ വച്ചുകൊണ്ടാണ് ഞങ്ങൾ പോകുന്നത്. വഴിമധ്യേ എന്റെ അവസ്ഥ വളരെ മോശമാകാന്‍ തുടങ്ങി. വായില്‍ നിന്ന് നുരയും,പതയും ഒക്കെ വരാന്‍ തുടങ്ങി.കാലില്‍ അസ്ഥി ഒടിഞ്ഞ് ഉണ്ടായ ആഴമേറിയ മുറിവില്‍ നിന്ന് രക്തം കൂടുതലായി ഒഴുകി തുടങ്ങി.ഇടക്ക് എപ്പഴോ എന്റെ കൈ അറിയാതെ മുറിവ് വെച്ചുകെട്ടിയ തുണിയില്‍ കൊണ്ടു. മൊത്തം നനഞ്ഞിരിക്കുന്നു.

ശരീരത്തിന്റെ ബലം കുറയാന്‍ തുടങ്ങി. വളരെയേരെ രക്തം അതിനോടകം നഷ്ടപ്പെട്ടുകഴിഞ്ഞു. ഏറെ നേരം പിടിച്ചുനില്ക്കാന്‍ കഴിയില്ലാ എന്ന് എനിക്ക് മനസിലായി .ശരീരം തളരുന്നു.ഹൃദയമിടിപ്പ് വളരെ വ്യക്തമായി എനിക്ക് എണ്ണാന്‍ പറ്റി. 1,2,3,4,5....ഹോ........ പെട്ടെന്നു ഞാന്‍ പറഞ്ഞു ഷിബുച്ചാ നമുക്ക് ഇവിടെ എവിടെ എങ്കിലും ആശുപത്രിയില്‍ കയറാം പുഷ്പ്പഗിരി വരെ ഞാന്‍ ചെല്ലത്തില്ല.എനിക്ക് തീരെ വയ്യാ. ശരി,ഷിബുച്ചാന്‍ പറഞ്ഞു. ഭാഗ്യം വീണ്ടും തുണയ്ക്കെത്തി. ഷിബുച്ചായൻ പെട്ടന്നു പറയുന്നതുകേട്ടു നമുക്ക് ചെങ്ങന്നൂരിനു മുമ്പുള്ള സെഞ്ചുറി ഹോസ്പിറ്റലിൽ കയറാം. അവിടെ നല്ല സൌകര്യങ്ങളെല്ലാം ഉണ്ട് എന്ന്. ഇനി അരക്കിലൊമീറ്റർ മാത്രമേ ഉള്ളൂ. അവീടെ എത്തിയപ്പോഴെക്കും എന്റെ അവസ്ഥ വളരെ വളരെ ഗുരുതരമായി.നേരെ കാഷ്വാലിറ്റിയിലേക്ക്.ഡോക്റ്റേഴ്സെല്ലാം ഓടിക്കൂടുന്നു, അവിടെ പിന്നെം അടിയന്തിര ശ്രശൂഷകള്‍ തുടങ്ങി.ഓക്സിജന്‍ മാസ്ക് മുഖത്ത് വെച്ചിട്ടുണ്ട്. ബിപി കിട്ടുന്നില്ല എന്ന് ആരോ പറയുന്നതു കേട്ടു. ഞാൻ ഒരു ഷോക്കിലേക്ക് കൂ‍പ്പുകുത്തുകയ്‍ായിരുന്നു അപ്പോൾ.

പെട്ടെന്ന് ഒരു തരിപ്പ് എന്റെ വലത്തെ കാലിന്റെ തള്ളവിരലില്‍നിന്നും മുകളിലേക്ക് വരുന്നതായി എനിക്ക് തോന്നി.അതെ ആദ്യം വിരല്‍ പിന്നെ കാല്‍മുട്ട്, അങ്ങനെ പതുക്കെ മുകളിലേക്ക്, നെഞ്ച്,താടി,അവസാനം അത് വന്നു എന്റെ മൂക്കിന്റെ തുമ്പില്‍ വന്നു നിന്നു.അപ്പൊ ഞാന്‍ കരുതി ജീവന്‍ പോകുകയാണെന്ന്. പെട്ടെന്ന് കിടന്ന കിടപ്പില്‍ നിന്ന് ഞാന്‍ ചാടി എണീറ്റു, എന്താ? എന്തുവേണം?? ഒരു ഡോക്ടറ് എന്നൊട് ചോദിച്ചു. എനിക്ക് ശർദ്ദിക്കണം എന്ന് ആഗ്യം കാ‍ണിച്ചു, എന്തോ പറയുകയും ചെയ്തു.പക്ഷേ തിരിഞ്ഞില്ല.ഒരു നഴ്സ്സ് ബേസിന്‍ കൊണ്ടുവന്നു അതിലേക്ക് മൂന്ന് പ്രാവശ്യം ശർദ്ദിച്ചു.

എന്താ ഡോക്ടറ് എന്താ പറ്റിയതു? ഞാന്‍ മരിക്കാന്‍ പോകുകയാണോ? അടുത്തുനിന്ന ഡോക്ടറുടെ (ജഗൻ പുന്നുസിനോട്) കൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു. ഏയ് എന്താ ഈ പറയുന്നെ ഞങ്ങള് ‍ ഒരു injection എടുത്തതാ അതിന്റെ റിയാക്ഷനില്‍ ചിലറ്ക്ക് ഇതുപോലെ വരും പേടിക്കണ്ടാ. പേടിക്കേണ്ട എന്നദ്ദേഹം പറഞ്ഞെങ്കിലും വളരെ ഗുരുതരമായിരുന്നു എന്റെ അവസ്ഥ എന്ന് പിന്നീട് ഞാൻ അറിഞ്ഞു. ബ്ലഡ് മുഴുവൻ പോയി, അടുത്ത ഏതാനും മിനിറ്റുകൾ മാത്രം ജിവിതം ബാക്കിയിരിക്കേയാണ് എന്നെ ആ ഹൊസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. ഇടത്തേ കാലിന്റെ അസ്ഥി ഒടിഞ്ഞ് പുറത്തുവന്നിരിക്കുന്നു, അസ്ഥി ഒടിഞ്ഞ് 2ഇഞ്ച് നീളത്തിൽ നഷ്ടപെട്ടു, ഹിപ്പ് നെക്ക് അകന്നു പോയി. ഇടത്തെ കൈയുടെ ചെറുവിരലിന്‍ ഒടിവ്, പിന്നെ ശരീരമാസകലം മുറിവുകളും ഷിബുച്ചായൻ പറഞ്ഞ് വളരെപിന്നീട് എന്നോട് പറഞ്ഞു ഡോക്റ്റർ ജഗൻ അന്ന് അവരോട് പറഞ്ഞതെന്താണെന്ന്. ‘he is in a very critical stage, we will do our best, but you pray to God’. അതെ, വൈദ്യശാസ്ത്രത്തിന് ചെയ്യാവുന്ന പരമാവധിക്ക് ഒപ്പവും ആശ്രയമാവുന്ന ഒരു ശക്തിയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ഡോക്ടറാണദ്ദേഹം..

ഡോക്റ്റർ മാർ വീണ്ടും എന്തൊക്കെയോ ചെയ്തു. അപ്പോഴേക്കും ഞാന്‍ അബോധാവസ്ഥയിലേക്ക് വീണു. മരണത്തിനും ജീവനും ഇടയിലുള്ള നേരിയ തുടിപ്പ്. പെട്ടെന്ന് എന്റെ അബോധാവസ്ഥയില്

‍ ഞാന്‍ കാണുന്നത് ക്രിസ്തുവിന്റെ അന്ത്യ നിമിഷങ്ങളാണ്‍. ഒരു പക്ഷേ ചെറുപ്പകാലം മുതല്‍ ക്രിസ്തീയ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന എനിക്ക് അങ്ങനെ തോന്നിയതാവാം.എങ്കിലും ഞാന്‍ വിശ്വസിക്കുന്നതും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നതും മറിച്ചാണ്‍. ജീസ്സസ്സ് ക്രൈസ്റ്റ് എന്റെ അടുത്ത് വന്നു അദ്ദേഹത്തിന്റെ മുറിവുകൾ എനിക്ക് കാണിച്ചുതന്നു, എന്നിട്ട് ഇത് എല്ലാവരോടും പങ്കുവെക്കുവാനായിട്ട് എന്റെ ജീവന്‍ എനിക്ക് തിരികെ തന്നു.ഇതാണ്‍ ഞാന്‍ വിശ്വസിക്കുന്നത്.

അതിനുശേഷം അനിശ്ചിതാവസ്ഥയിൽ ഐ.സി.യു വിൽ പത്തുദിവസം. അതിനിടെ ആറുമണിക്കൂർ നീണ്ട ഒരു ശസ്ത്രക്രിയ, ഒട്ടനേകം ബ്ലഡ് ട്രാൻസ്ഫ്യൂഷനുകൾ, മാറിയും മറിഞ്ഞും വരുന്ന ഇൻഫെക്ഷനുകൾ. ആ അവസ്ഥയിൽ നിന്ന് വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച് ഒടിഞ്ഞുനുറുങ്ങിപ്പോയ തുടയെല്ലിനെ വളർത്തിയെടുക്കുവാനുള്ള എലിസാറൊ ചികിത്സ എറണാകുളത്ത്, ഏകദേശം ഒന്നര വർഷത്തോളം കിടക്കയിൽ കഴിഞ്ഞ്, അനേകരുടെ പ്രാർത്ഥനകൊണ്ടും എന്റെ മാതാപിതാക്കളുടെ നന്മ കൊണ്ടും, മെഡിക്കൽ സയൻസിലെ പുരോഗതികൾ കൊണ്ടും, അവയെടുത്തുപ്രവർത്തിച്ച ഡോക്ടർമാരുടെ കഴിവുകൾ കൊണ്ടും ഞാൻ ഇന്ന് ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നു. പരിക്കേറ്റ കാലിന് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതുപോലെ ഒരു നീളക്കുറവും, തന്മുലം ഒരു ഞൊണ്ടലും തന്നു ആ ആക്സിഡന്റ്.

ഇന്ന് വീണ്ടും ഒരു ആഗസ്റ്റ് 9 . എന്റെ പുനർജന്മത്തിന്റെ നാലാം വാർഷികം.

കഴിഞ്ഞ നാലു വർഷത്തിനുള്ളിലെ എന്റെ ചികത്സകളും , ബുദ്ധിമുട്ടുകളുമെല്ലാം അടുത്ത ഒരു പോസ്റ്റില്‍ പങ്കുവെക്കാം. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. മുകളില്‍ എഴുതിയിരിക്കുന്നതിന്‍ സാഹിത്യപരമായ ഒരു സൌന്ദര്യവും ഇല്ല; കാരണം ഞാൻ ഒരു എഴുത്തുകാരനല്ല. കുറവുകൾ സദയം ക്ഷമിക്കുക.

സ്നേഹപൂർവ്വം

ഷിജു.