Wednesday, December 31, 2008

വിട പറയും മുന്‍പേ.

സമയം സന്ധ്യ കഴിഞ്ഞു. പ്രാര്‍ഥനക്കായി ഞങ്ങളുടെ പള്ളിയിലെ മണി മുഴങ്ങുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനി ഒരിക്കലും തിരിച്ചുവരാന്‍ കഴിയാതെ 2008 എന്നന്നേക്കുമായി വിടപറയാന്‍ ഒരുങ്ങുന്നു. ആകെക്കൂടെ മനസ്സിലൊരു പ്രയാസം. അമ്മ വന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന തുടങ്ങി. ഞാനും കൂട്ടത്തില്‍ പ്രാര്‍ഥനക്കായി ഇരുന്നു. കഴിഞ്ഞവര്‍ഷം എനിക്കുണ്ടായ സന്തോഷങ്ങളും, ദുഃഖങ്ങളുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഓരോന്നും ഒരു സിനിമയിലെ രംഗങ്ങള്‍പോലെ മനസ്സിലൂടെ കടന്നുപോയി. ദുഃഖകരമായ അനുഭവങ്ങള്‍ ഓരോന്നും മനസ്സിലൂടെ കയറിയിറങ്ങി. പലരുടേയും വേര്‍പാട്, പരിചിതരുടെ രോഗങ്ങള്‍, കൂട്ടുകാരുടെ സാമ്പത്തിക പ്രതിസന്ധികള്‍,സ്വന്ത ജീവിതത്തിലുണ്ടായ പല പ്രശ്നങ്ങള്‍ അങ്ങനെ പലതും. മനസ്സിന്റെ കോണില്‍ എവിടെയോ ഒരു വിങ്ങല്‍. സന്തോഷകരമായ അനുഭവങ്ങള്‍ മനസ്സിന് അല്‍പ്പം ആശ്വാസം നല്‍കി. എന്റെ വിവാഹം, പുതിയ സുഹൃത്തുക്കള്‍ , ബ്ലോഗിലേക്കുള്ള കടന്നുവരവ്, അതുവഴി കിട്ടിയ ഒരുപറ്റം സ്നേഹിതര്‍ അങ്ങനെ ഒരുപാട്. പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് സന്തോഷകരമായ അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകുമ്പോള്‍ അത് ഒരിക്കലും അവസാനിക്കരുതേ എന്ന്, എന്നാല്‍ ആ സമയത്തെ നമുക്ക് പിടിച്ചുനിര്‍ത്താനാവില്ലല്ലോ. ഇതിനോടനുബന്ധിച്ച് എവിടെയോ വായിച്ച ഒരു കഥ ഞാനോര്‍ക്കുന്നു. ഒരു രാജാവ്,അദ്ദേഹത്തിന്റെ കയ്യില്‍ ഒരു മുദ്രമോതിരമുണ്ടായിരുന്നു,സന്തോഷം വന്നാലും സന്താപം വന്നാലും ,പ്രശ്നങ്ങള്‍ വന്നാലും,പ്രതിസന്ധി വന്നാലും എല്ലാം അദ്ദേഹം ആ മോതിരത്തിലേക്ക് നോക്കും. ആ മോതിരത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു “ഇതും കടന്നുപോകും”.നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ട്, പ്രശ്നങ്ങളുണ്ട്,സന്തോഷങ്ങളുണ്ട്, സന്താപങ്ങളുണ്ട്, പക്ഷേ അതെല്ലാം കടന്നുപോകും എന്ന് ഈ കഥ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.സമയം ഒരിക്കലും ആര്‍ക്കുവേണ്ടിയും,ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് കടന്നുപൊയ്ക്കോണ്ടിരിക്കുന്ന2008 നെ നന്ദിയോടെ നമുക്ക് യാത്രയയ്ക്കാം. പുതിയ വര്‍ഷത്തെ സന്തോഷത്തോടെ വരവേല്‍ക്കാം. സമയത്തെപ്പോലെ വിലയേറിയതായി ഒന്നും നമ്മുടെ ജീവിതത്തിലില്ല എന്ന് മനസ്സിലാക്കി പുതിയ വര്‍ഷത്തില്‍ നമുക്ക് ലഭിക്കുന്ന ഒരോ നിമിഷവും നമ്മുടെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങളാണെന്ന തിരിച്ചറിഞ്ഞ് നല്ലകാര്യങ്ങള്‍ക്കായി അത് വിനിയോഗിക്കാം.

പുതിയ വര്‍ഷം എല്ലാവര്‍ക്കും നന്മയുടേയും, സന്തോഷത്തിന്റേയും നാളുകളാകട്ടെ എന്നാശംസിക്കുന്നു.

Monday, December 1, 2008

മരങ്ങളുടെ സ്വപ്നം

പ്രിയപ്പെട്ടവരേ വളരെ ആഗ്രഹത്തോടെയും, ആകാംക്ഷയോടെയും കാത്തിരുന്ന ഒരു ജോലിയാണ് എനിക്ക് നഷ്ട്മായത്. വളരെയധികം നിരാശയിലിരുന്ന ഞാന്‍ആ സമയത്താണ് ‘ജീവിത വിജയം‘എന്ന ഒരു ബുക്ക് വായിക്കാന്‍ ഇടയായത്.അതിലെ ഒരു കഥ എനിക്ക് വളരെ ഇഷ്ടമാ‍യി. ആ സമയത്ത് എനിക്കുവേണ്ടി മാത്രം എഴുതിയതു പോലെ തോന്നി എനിക്ക് അത്. ആ കഥ ഇവിടെ ഒന്നു കുറിക്കട്ടെ.

ഒരു മലമുകളില്‍ മൂന്ന് വ്രക്ഷങ്ങള്‍ ഉണ്ടായിരുന്നു. നിലാവുള്ള ഒരു രാത്രിയില്‍ അവര്‍ മൂവരും തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍‍ പരസ്പ്പരം പങ്ക് വെക്കാന്‍‍ തുടങ്ങി. അതില്‍‍ ആദ്യത്തെ മരം പറഞ്ഞു, എനിക്ക് സ്വര്‍ണ്ണാഭരണങ്ങളോടും രത്നങ്ങളോടും ഒക്കെ ഒരുപാട് ഇഷ്ട്മാണ് അതുകൊണ്ട് ഒരു വലിയ സ്വര്‍ണ്ണാഭരണ ചെപ്പാകണമെന്നാണ് എന്റെ ആഗ്രഹം.അപ്പോള്‍ എല്ലായ്പ്പോഴും എനിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ നിധിയുടെ സൂക്ഷിപ്പുകാരനാകമല്ലോ!!.
രണ്ടാമത്തെ മരം പറഞ്ഞു എന്റെ ആഗ്രഹം കരകാണാക്കടലിലൂടെ യാത്ര ചെയ്യുന്ന ഒരു കൂറ്റന്‍ കപ്പലായി മാറി രാജാക്കന്മാരേയും, ചക്രവര്‍ത്തിമാരേയും കൊണ്ട് യാത്രചെയ്യണമെന്നാണ്. ഇതെല്ലാം കേട്ട മൂന്നാമത്തെ മരം പറഞ്ഞു എന്റെ സ്വപ്നം മറ്റൊന്നാണ് എനിക്ക് ഈ മലമുകളില്‍‍ നിന്ന് മാറാന്‍ ഒരു ആഗ്രഹവുമില്ല. ഈ മലമുകളില്‍ നിന്ന് എനിക്ക് ലോകത്തിലേക്കും ഏറ്റവും വലിയ മരമായി മാറിയാല്‍ എല്ലാ മനുഷ്യരും എന്നെ നോക്കുവാന്‍ ഇടയാകും,അങ്ങനെ എന്നെ നോക്കുമ്പോള്‍‍ അവരുടെ ചിന്തകള്‍ ദൈവത്തിലേക്ക് ഉയരണമെന്നാണ് എന്റെ ആഗ്രഹം. നാളുകള്‍ കടന്നുപോയി,വര്‍ഷങ്ങള്‍ മാറി മാറി വന്നു.ഒരു ദിവസം മരംവെട്ടുകാരായ മൂന്നുപേര്‍ ആ മലമുകളില്‍ എത്തി. അവരില്‍ ഒന്നാമത്തെ ആള്‍ ആദ്യത്തെ മരത്തിന്റെ അടുക്കലെത്തി അത് വെട്ടിമുറിച്ചു. അപ്പോള്‍ ആ മരം സ്വയം പറഞ്ഞു 'എന്തൊരു ഭാഗ്യം ഞാനുടനെ ഒരു സ്വര്‍ണ്ണചെപ്പായി മാറും'. രണ്ടാമത്തെ മരംവെട്ടുകാരന്‍ വന്ന് രണ്ടാമത്തെ മരവും മുറിച്ചിട്ടു. അപ്പോള്‍ രണ്ടാമത്തെ മരവും സ്വയം പറഞ്ഞു 'ഞാനിപ്പോള്‍ ഒരു കൂറ്റന്‍ കപ്പലായി മാറാന്‍ പോവുകയാണ്'. അടുത്തയാള്‍ മൂന്നാമത്തെ മരത്തിന്റെ അടുത്തെത്തിയപ്പോള്‍ ആ മരം ആകെ ദുഃഖത്തിലായി. ആരുമാരും തന്നെ മുറിക്കരുതേ എന്നാ‍യിരുന്നല്ലോ ആ മരത്തിന്റെ ആഗ്രഹം. ഏതായാലും ആ മരം വെട്ടുകാരന്‍ ആ മരവും വെട്ടി താഴെ ഇട്ടു.
ആദ്യത്തെ മരത്തിന്റെ പ്രധാന ഭാഗം ഒരു ആശാരിയുടെ കയ്യിലെത്തി. അദ്ദേഹം അതുകൊണ്ട് ഒരു പുല്‍ത്തൊട്ടിയുണ്ടാക്കി. സ്വര്‍ണ്ണാഭരണ ചെപ്പായി മാറാന്‍ കൊതിച്ച ആദ്യത്തെ മരത്തിന്റെ സ്വപ്നം അതോടെ അവസാനിച്ചു. എന്നാല്‍ രണ്ടാമത്തെ മരം ഒരു ഷിപ്പ് യാര്‍ഡില്‍ തന്നെയാണ് എത്തിയത്. എന്നാല്‍ അവിടെഒരു കൂറ്റന്‍ കപ്പല്‍ നിര്‍മ്മിക്കുന്നതിനു പകരമൊരു ചെറിയ വഞ്ചിയാണ് ആ മരത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുത്തത്.അങ്ങനെ ആ മരത്തിന്റേയും ആഗ്രഹം സാധിച്ചില്ല. മൂന്നാമത്തെ മരം മുറിച്ചെടുത്ത് നീളമുള്ള വലിയ കഷണങ്ങളാക്കി മാറ്റി ഒരു കുരിശുണ്ടാക്കുന്ന ഒരു പണിപ്പുരയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. മൂന്ന് മരങ്ങളുടേയും മോഹങ്ങള്‍ അങ്ങനെ വെറും മോഹങ്ങളായി അവശേഷിച്ചു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു രാത്രിയില്‍ ആദ്യത്തെ മരത്തില്‍നിന്നുണ്ടാക്കിയ പുല്‍ത്തൊട്ടിയുടെ മുകളില്‍ ഒരു വലിയ നക്ഷത്രം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ണിയേശുവിനെ ഒരു തുണിയില്‍ പൊതിഞ്ഞ് ആ പുല്‍ത്തൊട്ടിലില്‍ കിടത്തി. അപ്പോള്‍ ആ പുല്‍ത്തൊട്ടി സന്തോഷത്താല്‍ കോരിത്തരിച്ചു. കാരണം ഏറ്റവും അമൂല്യമായ നിധിയായ ദൈവപുത്രനെ ഉള്‍ക്കൊള്ളുവാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത്.

വര്‍ഷങ്ങള്‍ കടന്നുപോയി, യേശുവും ശിഷ്യന്മാരും കൂടി ഒരു വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റ് വീശി,കടല്‍ ക്ഷുഭിതമായി. വഞ്ചി മുങ്ങുമെന്ന അവസ്ഥ വന്നു. അപ്പോള്‍ അതുവരെ വഞ്ചിയില്‍ ഉറങ്ങിക്കിടക്കുവായിരുന്ന യേശു ഉണര്‍ന്നെണീറ്റ് കാറ്റിനെ ശാസിച്ചു കടലിനെ ശാന്തമാക്കി. ആ നിമിഷം യേശുവും ശിഷ്യന്മാരും ആരാണെന്ന് ആ വഞ്ചിക്ക് മനസ്സിലായി.രാജാക്കന്മാരെ കയറ്റി യാത്ര ചെയ്യാന്‍ കൊതിച്ച തനിക്ക് ഏറ്റവും മഹോന്നതനായ രാജാവിനെ കൊണ്ടുപോകാന്‍ സാധിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ ആ വഞ്ചിയും സന്തോഷത്തിലാറാടി. വീണ്ടും നാളുകള്‍ കടന്നു പോയി.ഒരു ദിവസം മൂന്നാമത്തെ മരത്തിന്റെ തടിക്കഷണങ്ങള്‍ കുറെപ്പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ട് പോയി. അതില്‍ നിന്ന് യേശുവിനുവേണ്ടി ഒരു കുരിശ് അവര്‍ ഉണ്ടാക്കി. ആ കുരിശില്‍ കിടന്ന് യേശു മരിക്കുമ്പോള്‍ താന്‍ എത്രമാത്രം അനുഗ്രഹിക്കപ്പെട്ടെന്ന് മൂന്നാമത്തെ മരവും ഓര്‍ത്തു. ദൈവത്തിലേക്ക് മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മലമുകളില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച തന്നെ ദൈവം എങ്ങനെ അനുഗ്രഹിച്ചു എന്നോര്‍ത്തപ്പോള്‍ ആ മരവും വികാരം കൊണ്ട് വീര്‍പ്പുമുട്ടി. മൂന്ന് മരങ്ങളുടെ മൂന്ന് സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന് ആദ്യം നമുക്ക് തോന്നിയെങ്കിലും എത്ര മനോഹരമായിട്ടാണ് ദൈവം അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച് കൊടുത്തത്. ഇതോടെ ഈ കഥ ഇവിടെ അവസാനിക്കുന്നു.

ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഉണ്ടായിരിക്കാം പക്ഷേ അതെല്ലാം സാക്ഷാല്‍ക്കരിക്കപ്പെടണമെന്നില്ല.പല സ്വപ്നങ്ങളും നമ്മുടെ നന്മക്കുതകുന്നതല്ല എന്നതാണ് സത്യം. അപ്പോള്‍ നാമെല്ലാം വളരെ നിരാശരാകാറുണ്ട്. പക്ഷേ ഒരുകാര്യം നാം മറക്കരുത്.അതായത് നമ്മുടെ സ്വപനങ്ങളേക്കാള്‍ വളരെയേറെ മെച്ചപ്പെട്ട സ്വപ്നങ്ങള്‍ ദൈവത്തിന് നമ്മളെക്കുറിച്ചുണ്ട് എന്നകാര്യം, ഇപ്പോള്‍ ഞാനും തികച്ചും സന്തോഷവാനാണ്. എന്തൊകൊണ്ടാണ് ആ ജോലി എനിക്ക് കിട്ടാതിരുന്നത് എന്ന് എനിക്ക് ഇപ്പോള്‍ വ്യക്തമായി അറിയാം.