Wednesday, April 8, 2009

സിജിമോള്‍ .. .. ..

22വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണ്മാസം ഒന്നാം തീയതി. മധ്യവേനലവധി കഴിഞ്ഞ് അന്നാണ് ഞങ്ങടെ സ്കൂള്‍ തുറക്കുന്നത്. രാവിലെ തന്നെ മഴ തകര്‍ത്ത് പെയ്യുന്നുമുണ്ട്. പുതിയ യൂണിഫോമും, സ്കൂള്‍ബാഗും, കുടയും, റെയിന്‍ കോട്ട് ഇവയെല്ലാം ധരിച്ച് സ്കൂളിലേക്ക് പോകാന്‍ ഞാനും തയ്യാ‍റായി. ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് എന്റെ സഹോദരനും ചിരിപ്പൂക്കള്‍ എന്ന ബ്ലോഗിന്റെ ഉടമയുമായ ഷിനുച്ചാന്‍ വാതില്‍ തുറന്നത്. മോനേ ഇവിടുത്തെ കൊച്ചുമോന്‍ സ്കൂളില്‍ പോകുമ്പോ ഇവളേയും കൂടെ കൊണ്ട് പോകാന്‍ പറയണേ എന്ന് പറയുന്നത് കേട്ട് ഞാനും അവിടേക്ക് ചെന്നു. അവിടെ ഒരമ്മയും മകളും നില്‍ക്കുന്നു. ആരാ അച്ചായാ അത് പുറകെ വന്ന എന്റെ മൂത്ത ചേട്ടന്‍ ഷിബുച്ചാനോട് ഞാന്‍ രഹസ്യത്തില്‍ തിരക്കി. നിനക്കറിയില്ലേ ഇതാണ് പൊന്നമ്മ ചേച്ചി, നമ്മുടെ അപ്പുറത്തെ വീട്ടിലെ ലക്ഷ്മി അമ്മൂ‍മയുടെ സഹോദരന്റെ ഭാര്യയും മകളുമാണ്. ഇവര്‍ ബോംബയിലായിരുന്നു,ഈയിടക്ക് നാട്ടില്‍ വന്നതേയുള്ളൂ.. ഞാന്‍ ഒന്നുകൂടി അവരെ സൂക്ഷിച്ച് നോക്കി. മധ്യവയസ്കയായ ഒരമ്മ, ആ അമ്മയുടെ കൈയ്യില്‍ പിടിച്ച്കൊണ്ട് നില്‍ക്കുകയായിരുന്നു ആ കുട്ടി.മുടി രണ്ട് വശത്തേക്കും പിന്നിയിട്ട് അതില്‍ ഓരോ ചുവന്ന റിബണും കെട്ടി കണ്ണെഴുതി പൊട്ടുംതൊട്ട് തോളില്‍ ഒരു ബാഗും കഴുത്തില്‍ ഒരു വാട്ടര്‍ബോട്ടിലുമായി അവള്‍ നില്‍ക്കുന്നു.
പേരെന്താ ? ചേട്ടന്‍ ചോദിച്ചു. സിജിമോള്‍..... അവള്‍ പറഞ്ഞു.അന്നാണ് ഞാന്‍ ആദ്യമായി സിജിമോളെ കാണുന്നത്. അന്നുമുതല്‍ ഞാനും,അവളും നല്ല കൂട്ടുകാരായി. പിന്നീട് നേഴ്സറി സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്രകള്‍. എന്റെ കസിനായ ആനിടീച്ചറായിരുന്നു ഞങ്ങളെ എന്നും സ്കൂളിലേക്ക് കൊണ്ട്പോയിരുന്നത്.കുറച്ച് നാളുകള്‍ക്ക് ശേഷം സിജിമോളും, അനുജത്തിയും അവരുടെ അമ്മയും കൂടി മറ്റൊരുവീട് വാങ്ങി അവിടേക്ക് താമസം മാറീ. പിന്നീട് ആ പരിസരത്തുള്ള കൂട്ടുകാരുമായിട്ടാരുന്നു അവളുടെ സ്കൂള്‍ യാത്രകള്‍. എങ്കിലും ഞങ്ങടെ സുഹൃത്ത് ബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചില്ലായിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ് വിധിയുടെ വിളയാട്ടം ആ കുടുംബത്തില്‍ ആഞ്ഞടിച്ചത്. ബോംബെയിലായിരുന്ന സിജിമോളുടെ അച്ഛ്ന് ഒരു ഹാര്‍ട്ടറ്റാക്ക്, ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും പൊന്നമ്മചേച്ചിയേയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളേയും അനാഥരാക്കിക്കൊണ്ട് അദ്ദേഹം ഈ ലോകം വിട്ട്പോയിരുന്നു.അപ്രതീക്ഷിതമായ ആ വിയോഗം ആ കുടുബത്തെ ആകെ തളര്‍ത്തി.
പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളുടേയും,ഒരമ്മയുടേയും ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറി. നല്ല നിലയില്‍ വളര്‍ന്നുവന്ന ആ കുടുംബത്തില്‍ പട്ടിണി എന്നും പതിവായി.അങ്ങനെയാണ് അവളുടെ അമ്മ വീടുകള്‍ തോറും കൂലിപണിക്കായി പോയിത്തുടങ്ങിയത്. പഠിത്തത്തില്‍ സമര്‍ത്ഥരാ‍യിരുന്നു സിജിയും അവളുടെ അനുജത്തി മിനിയും. എന്ത് ത്യാഗം സഹിച്ചും മക്കളെ പഠിപ്പിക്കണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അങ്ങനെ കാലം മുന്നോട്ട് പോയി. കുട്ടികള്‍ വളര്‍ന്നു, അവരുടെ ഭാവിയോര്‍ത്ത് ആ അമ്മ നെടുവീര്‍പ്പിടാന്‍ തുടങ്ങി.അകാലത്തില്‍ പൊലിഞ്ഞ് പോയ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍,അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടി വന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം എല്ലാം ആ അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചു.വിധിയെ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ, ദിനം ചെല്ലുന്തോറും ആ അമ്മ ഒരു മുഴു ഭ്രാന്തിയായി മാറി. ചികത്സയ്ക്ക് പണമില്ലാതെ രണ്ടു പെണ്‍കുട്ടികളും വലഞ്ഞു. എങ്കിലും പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്ന സിജി പരിസരങ്ങളിലുള്ള കൊച്ച് കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് അമ്മയെ ചികിത്സിക്കാനും തങ്ങളുടെ പഠനത്തിനുള്ള വകയും ഉണ്ടാക്കി പോന്നു.

പ്രീഡിഗ്രിയുടെ റിസള്‍ട്ട് വന്നു. സിജിക്ക് എല്ലാ വിഷയങ്ങള്‍ക്കും 75% കൂടുതല്‍ മാര്‍ക്ക്.ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും അവള്‍ എന്റ്റന്‍സ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നു അവസാനം അതിലും അവള്‍ക്ക് നല്ലവിജയം നേടാന്‍ സാധിച്ചു. അങ്ങനെ ഒരുപാട് പ്രതീക്ഷകള്‍ ഉള്ളിലൊതുക്കി അവള്‍ കോട്ടയം എഞ്ചിനീറിംഗ് കോളേജിലെ തന്റെ ഉപരി പഠനം ആരംഭിച്ചു. കോട്ടയത്ത് പഠിക്കുന്ന കാലത്തു ഇടക്ക് നാട്ടില്‍ വരാറുണ്ടായിരുന്നു, ഇടക്ക് എന്നെ ഫോണില്‍ വിളീച്ച് അവരുടെ വീട്ടിലെ വിശേഷങ്ങള്‍ തിരക്കാറുമുണ്ടായിരുന്നു.ഈ കാലഘട്ടത്തില്‍ തന്നെ അവളുടെ അമ്മയുടെ രോഗവും മൂര്‍ശ്ചിച്ച് വന്നു, വീട്ടില്‍നിന്ന് ആരോടും പറയാതെ ഇറങ്ങി പോകുക, മിനിയുടെ പാഠപുസ്തകങ്ങളും ,തുണികളും തീയിടുകയും ഒക്കെ ചെയ്യുന്ന പ്രവണത കൂടീ കൂടി വന്നു. ചികത്സ്ക്ക് പണമില്ലാതെ തളരുന്ന അവസ്ഥ, നിത്യവൃത്തിക്കുപോലും വകയില്ല. ഈ അവസരത്തില്‍ സിജിക്കും പിടിച്ച് നില്‍ക്കാനായില്ല. അവസാനവര്‍ഷ പരീക്ഷക്ക് മുന്‍പ് സിജിയുടേയും മനസ്സിന്റെ താളം തെറ്റാന്‍ തുടങ്ങി. പരീക്ഷ എഴുതാനാവാതെ അവളും ഒരു മനോരോഗിയായി മാറി. അകന്ന ബന്ധുക്കളാരോ അവളെ ഒരു മെന്റല്‍ ഹോസ്പിറ്റലിലാക്കി, അവിടുത്തെ ഒരു മാസത്തെ ചികത്സമൂലം രോഗത്തിന് അല്‍പ്പം കുറവുണ്ടായി എങ്കിലും സിജിയുടെ അവസ്ഥ ആകെ മാറി. മുമ്പ് എല്ലാരൊടും സംസാരിക്കാറുണ്ടായിരുന്ന,പുഞ്ചിരിക്കുന്ന മുഖമുള്ള ആ കുട്ടി ഇന്നുവരെ ചിരിച്ചിട്ടില്ല. പഠനം ഉപേക്ഷിച്ചു. ബന്ധുക്കള്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും അവള്‍ തയ്യാറായില്ല അല്ലെങ്കിലും കുറഞ്ഞ കാലയളവിനുള്ളീല്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ആ ജീവിതത്തിന് എന്ത് പരീക്ഷ? . ഇതിനിടയില്‍ സിജിയുടെ അമ്മയുടെ രോഗം കൂടുതല്‍ വഷളായി., വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ആ സ്ത്രീ ഉന്മാദത്തിന്റെ ഏതോ അവസ്ഥയില്‍ അച്ചങ്കോവിലാറിനു കുറുകെ നടക്കാന്‍ ശ്രമിച്ച് മൃതിയടഞ്ഞു,
ഇതോടെ സിജിയും സഹോദരിയും തീര്‍ത്തും അനാഥരായി, സിജിക്ക് ഒരു മാറ്റവുമില്ലാതെ ഓരോ ദിവസവും കടന്നു പോയി.ട്യൂഷന്‍ എടുക്കാറുണ്ടായിരുന്ന സിജി ആരോടും മിണ്ടാറില്ല, എങ്ങും പോകാറില്ല, ക്രമേണ ആ കുടുംബ ഭാരം മിനിയുടെ ചുമലിലായി.ഇതിനിടയില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മിനി ജോലിക്കായി ഒരു കൂട്ടുകാരിയുടെ കൂടെ ഡല്‍ഹിക്ക് പോയി.ഇതോടെ സിജി ഒറ്റക്കായി. പകല്‍ സമയം അവരുടെ വീട്ടില്‍ ഒറ്റക്കിരിക്കാറുള്ള സിജി സന്ധ്യ ആകുമ്പോള്‍ ഏതെങ്കിലും ബന്ധുവീടുകളില്‍ പോയി കിടക്കും.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച്ച സിജിയുടെ രോഗം അപ്രതീക്ഷിതമായി വഷളായത്. സിജി അവളുടെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരി മാറ്റി വിവസ്ത്രയായി റോഡില്‍ക്കൂടി ഇറങ്ങി ഓടാന്‍ തുടങ്ങി. അവസാനം ഞങ്ങളുടെ അടുത്തവീടുകളിലെ ചേച്ചിമാരെല്ലാം കൂടി ഓടിവന്ന് സിജിയെ ബലമായി വസ്ത്രം ധരിപ്പിച്ചു. ആരൊരും ഏറ്റെടുക്കാനില്ലാത്ത സിജിമോളെ പോലീസിന്റെ സഹായത്തോടെ അടുത്തുള്ള മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ചത്തെ ചികത്സക്കുശേഷം സിജിമോളുടെ രോഗത്തിന് അല്‍പ്പം ശമനമുണ്ടായി. ഇതിനിടക്ക് അറിയാവുന്ന സുഹൃത്ത് ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും സംഘടനകള്‍ സിജിയെ ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നും ഞാന്‍ അന്വേഷിച്ചു. അവസാനം എന്റെ ഒരു കസിനും +2 അദ്ധ്യാപകനുമായ ജോണ്‍സന്റെ ചാരിറ്റബിള്‍ സൊസൈറ്റി വഴി കൊല്ലം ജില്ലയിലെ പുനലൂരിനടുത്തുള്ള വിളക്കുടി എന്ന പ്രദേശത്തെ ‘സ്നേഹതീരം‘ എന്ന ഒരു സ്ഥാപനം സിജിയെ ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. സ്നേഹ നിധിയായ ഒരു സിസ്റ്റ്റാണ് സ്നേഹതീരത്തിന്റെ ചുമതല വഹിക്കുന്നത്.അങ്ങനെ ഇന്നലെ സിജിമോളെ ആ സ്നേഹതീരത്തില്‍ ഞങ്ങള്‍ കൊണ്ടുചെന്നാക്കി. ആ സ്നേഹഭവനത്തില്‍ പ്രായഭേദമെന്യേ സിജിയെപ്പോലെയുള്ള മറ്റ് 93 സ്ത്രീകള്‍ക്കൂടിയുണ്ട്. ഇപ്പോള്‍ സിജിയും ഞങ്ങളും ഒരുപോലെ സംതൃപതരാണ് കാരണം ഇനിയെങ്കിലും സിജിക്ക് നല്ല ഒരു ഭാവി ഉണ്ടാവുമല്ലോ?.
യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഗേറ്റിനരികില്‍ വരെ സിസ്റ്ററോടൊപ്പം വന്ന സിജിയുടെ മുഖത്തെ ആ പുഞ്ചിരി ഇപ്പോഴും മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നു.....